ഗീവർഗീസു പുണ്യാളൻ
"കണ്ടാ... ഇതാണ് ഗീവർഗീസു പുണ്യാളൻ."
ചുമരിൽ തൂക്കിയിട്ടിരുന്ന ഫ്രെയിം ചെയ്ത പുണ്യാളന്റെ രൂപത്തിൽ തുറിച്ച് നോക്കി കൊണ്ടിരുന്ന ഇവാവ യോട് അപ്പാപ്പൻ പറഞ്ഞു കൊടുത്തു.
"ഗീറ് വറ്ഗീശു പുണ്യാളനാ..?" ഇവാവ അത്ഭുതപ്പെട്ടു.
പുതുപ്പള്ളിയിൽ ചേച്ചിയുടെ വീട്ടിൽ ചെന്നപ്പോളാണ് ചുമരിൽ തൂക്കിയ പുണ്യാളന്റെ വർണശബളവും ഗാംഭീര്യവും തുളുമ്പി നിന്ന രൂപം ( ഫോട്ടോ ഫ്രെയിം) നോക്കി ഇവാവ അന്തം വിട്ട് നിന്നത്. പോരുന്നത് വരെ കൊച്ച് പുണ്യാളന്റെ രൂപത്തിൽ കണ്ണു തുറപ്പിച്ച് നോക്കി നിന്നു.
''പപ്പേ. എനിച്ച് അതു പോലത്തേ ഒരു ഗീറ് വർഗീശു പുണ്യാളനെ മേടിച്ചു തരോ? " മടങ്ങി പോരാൻ നേരം കാറിലിരുന്നു ഇവാവ ചോദിച്ചു.
" പിന്നേ... ഇനി അങ്ങേരുടെ ഒരു കുറവേ ഒള്ളൂ. അല്ലെങ്കി തന്നെ മാതാവിനേം യൂദാശ്ലീഹാനേം തട്ടീട്ട് വീട്ടില് നടക്കാൻ വയ്യ. മര്യാദക്ക് മിണ്ടാതിരുന്നോളണം." ഞാൻ കണ്ണുരുട്ടി.
ആദ്യമൊക്കെ പത്ത് മിനുട്ടുകൊണ്ട് തീരേണ്ട സന്ധ്യാപ്രാർത്ഥന ഇപ്പോ ഓരോ പുണ്യാളൻമാർക്കുള്ള ജപം കൂടി കൂട്ടി നീളം കൂടി കൂടി വരുവാ.. അതിന്റെ ഇടക്കാ ഇനി പുതിയൊരു രൂപം കൂടി.
"അല്ലേലും നിനക്ക് പ്രാർത്ഥ നേം ഭക്ത്തീം ഒന്നും ഇല്ലല്ലോ .." ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ വിട്ടു പോയാലും നമ്മളെ കുറ്റം പറയാൻ കിട്ടുന്ന ഒരു അവസരവും അപ്പൻ വിട്ടു കളയാറില്ല.
" ഇവാവക്ക് അപ്പാപ്പൻ മേടിച്ച് തരാട്ടാ ഗീവർഗീസ് പുണ്യാളന്റെ രൂപം''.
പിറ്റേന്ന് വൈകീട്ട് ഓഫീസിൽ നിന്നു വരുമ്പോൾ വീട്ടിൽ കയറുന്നതിന് മുമ്പേ വഴിയിൽ വച്ച് തന്നെ കേട്ടു ഇവാ കൊച്ച് പ്രാർത്ഥന എത്തിക്കുന്ന ശബ്ദം. തൊണ്ട പൊട്ടിച്ച് അലറിയാണ് പ്രാർത്ഥന. ഇതെന്തു പറ്റി .. സാധാരണ പ്രാർത്ഥന എത്തിക്കുമ്പോൾ തന്റെ ഇഷ്ട കഥാപാത്രങ്ങളായ ജൂറാസിക് പാർക്ക് ഫെയിം ദിനോസറുകളെ വച്ച് കളിക്കലാണ് സാധാരണ പരിപാടി. അപ്പാപ്പൻ വടി കൊണ്ടുവന്ന് പേടിപ്പിക്കുകയോ ലിൻഡ മിഠായി കൊണ്ട് വന്നു പ്രലോഭിപ്പിക്കുകയോ ചെയ്താ ഒരു "സ്വർഗസ്ഥനായ പിതാവ്...' അല്ലെങ്കിൽ ഒരു " നന്മ നിറഞ്ഞ മറിയം. " അതും സ്റ്റെതസ്കോപ്പ് വച്ച് നോക്കിയാൽ മാത്രം കേൾക്കാവുന്നത്ര ശബ്ദത്തിൽ. ആ കൊച്ചാണ് കോളാമ്പി സ്പീക്കർ പോലെ നിന്ന് കാറുന്നത്.
" പപ്പേ... ദേ കണ്ടാ അപ്പാപ്പൻ എനിച്ചു മേടിച്ച് തന്ന ഗീറ് വറുഗീശ് പുണ്യാളന്റെ ഫോട്ടോ". മുമ്പിലിരുന്ന രൂപം കാണിച്ചു ഇവ പറഞ്ഞു.
അപ്പോ അതിന്റെ എഫക്റ്റ് ആണു നേരത്തേ കേട്ടത്.
മുട്ടുകുത്തി പ്രാർത്ഥിക്കൽ, പുണ്യാളന്റെ രൂപം മുത്തിക്കൽ.. സ്തുതി കൊടുക്കൽ.. അങ്ങനെ പതിവില്ലാത്ത പല കലാരൂപങ്ങളും അന്ന് അരങ്ങേറി.
" കണ്ടോടാ... പുണ്യാളന്റെ ഒരു ശക്തി. കൊച്ചിന് എന്താ ഒരു ഭക്തി. അല്ലെങ്കി പ്രാർത്ഥനാന്ന് കേട്ടാ കളിക്കാൻ ഓടണ കൊച്ചാ." രൂപം മേടിച്ച് കൊടുത്ത് കൊച്ചിനെ നന്നാക്കിയ ചാരിതാർത്ഥ്യത്തിലാണ് അപ്പാപ്പൻ.
" 'ഗീവർഗ്ഗീസു പുണ്യാളാ .. ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേന്ന്.. ' കൊച്ചും അപ്പാപ്പനും കൂടി നൂറു പ്രാവശ്യാ ചൊല്ലീത്. " അപ്പാപ്പൻ കൊച്ചിനെ നന്നാക്കിയ ചാരിതാർത്ഥം അമ്മാമ്മക്കും.
സംഭവം ശരിയാണ്. പുണ്യാളനെ കൊച്ചിനങ്ങ് ബോധിച്ച ലക്ഷണമാണ്.
"ഗീറ് വറുഗീശു പുണ്യാളനെ കാണാൻ നല്ല ഭം ഗീണ്ട്.. അല്ലേ അപ്പാപ്പാ .. "
കൊച്ച് രൂപത്തിൽ മുത്തുന്നു... അപ്പാപ്പനെ തൊട്ട് മുത്തിക്കുന്നു.... പുണ്യാളന് മിഠായി കൊടുക്കുന്നു.... അങ്ങനെ കൊച്ചും അപ്പാപ്പനം പിന്നെ പുണ്യാളനും അങ്ങ് കത്തി കയറുകയാണ്.
" കണ്ടോടാ.. വല്ല പട്ടീനേം പൂച്ചേനേം ദിനോസറിനേം വച്ച് കളിച്ചോണ്ടിരുന്ന കൊച്ച് ഇപ്പോ പുണ്യാളന്റെ രൂപം വച്ച് കളിക്കന്നത്. പിള്ളേർക്ക് മേടിച്ച് കൊടുക്കണ സാധനങ്ങള് അതിന്റെ അപ്പനും അമ്മയും ശ്രദ്ധിക്കണം. എന്നാലേ പിള്ളേരു നന്നാവൂ. "
" ഇവാവക്ക് സന്തോഷായില്ലേ.. ഗീവറുഗീസു പുണ്യാളന്റെ പടം ഇഷ്ടായോ..?"
കൈയ്യിലിരുന്ന പുണ്യാളന്റെ രൂപത്തിൽ കണ്ണു തുറുപ്പിച്ച് നോക്കിയിരുന്ന ഇവാവയോട്കിടക്കാൻ നേരം അപ്പാപ്പൻ ഒന്നുകൂടി ചോദിച്ചു.
"ഇഷ്ത്തായി... പക്ഷേ ... അപ്പാപ്പാ.. "
"എന്താ ''
" ഈ കുതിരപ്പുറത്ത് ഇരിക്കണ ആളെന്തിനാ, എന്റെ ഗീറ് വറുഗീശ് പുണ്യാളന്റെ വായേല് കുന്തം കൊണ്ട് കുത്തണത്..? അയ്യാളെ എനിക്കിഷ്ട്ടാല്ലാ.."
പൊതുവേ ഒരു ജൂറാസിക് ഫാൻ ആയ ഇവാവയുടെ ചോദ്യം കേട്ട് അപ്പാപ്പന്റെ വായ പുണ്യാളന്റെ കുത്തു കൊണ്ട സർപ്പത്തിന്റെ വായ പോലെ പിളർന്നു പോയി.
ന്റെ പുണ്യാളാ.. നിന്നെ നീ തന്നെ കാത്തോളണേ.
- ഡാർവിനിസം
https://m.facebook.com/darvinisam/